യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ റോഡ് മാര്‍ഗം തിരികെ എത്തിക്കാനുള്ള പദ്ധതി തയ്യാറായി കഴിഞ്ഞുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെ പൗരന്മാരെ കൊണ്ടു വരുന്നതിനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിര്‍ത്തികളിലെ റോഡ് മാര്‍ഗം യുക്രൈന്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ റജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോളണ്ടിലെ ഇന്ത്യന്‍ എംബസിയിലും ക്യാമ്പുകള്‍ ആരംഭിക്കും.
അതേസമയം, യുക്രൈന്‍ -റഷ്യ യുദ്ധം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയുടെ 800 സൈനികരെ വധിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടു . 30 റഷ്യന്‍ ടാങ്കുകള്‍ വെടിവെച്ച് തകര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കീവ് ലക്ഷ്യമാക്കിയുള്ള റഷ്യയുടെ വ്യോമാക്രമണം തടയാനാണ് യുക്രൈന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. യുക്രൈന്‍ തകര്‍ത്ത റഷ്യന്‍ വിമാനം ബഹുനില കെട്ടിടത്തില്‍ ഇടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുക്രൈനില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിനെതിരെ റഷ്യന്‍ പൗരന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്. യുദ്ധം രാജ്യത്തിന് ആവശ്യമില്ല, യുക്രൈന്‍ ഞങ്ങളുടെ ശത്രുവല്ല തുടങ്ങിയ മുദ്രാവാക്യങ്ങല്‍ ഉയര്‍ത്തിയാണ് സെന്‍റ് പീറ്റേഴ്‌സ്ബർഗിലെ പ്രധാന തെരുവായ നെവ്‌സ്‌കി പ്രോസ്പെക്ടിലും മോസ്കോയിലും ആയിരങ്ങള്‍ തടിച്ചുകൂടിയത്. യുക്രൈന്‍ പതാകയുടെ നിറമുള്ള ബലൂണുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്.പ്രതിഷേധത്തില്‍ പങ്കെടുത്ത 1400 പേരെ റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഉപരോധം കൊണ്ടുവന്നിരിക്കുകയാണ്.