ദക്ഷിണ കൊറിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മൂൺ ജെയ്-ഇന്നിന്റെ പാർട്ടി നിർണ്ണായക വിജയം. തുടക്കത്തില്‍ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണ കൊറിയ. ഒരുഘട്ടത്തില്‍ പൊതുതിരഞ്ഞെടുപ്പ് താല്‍ക്കാലികമായി റദ്ദ് ചെയ്യേണ്ട നിലവരെ എത്തിയിരുന്നു. എന്നാല്‍ വൈറസ് വ്യാപനം തടയുന്നതില്‍ ലോക ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലുള്ള പ്രകടനമാണ് ദക്ഷിണ കൊറിയ നടത്തിയത്. തിരഞ്ഞെടുപ്പ് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സുരക്ഷയും സാമൂഹിക അകലം പാലിച്ചും ഭംഗിയായി നടന്നു. മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 300 സീറ്റുകളുള്ള ദേശീയ അസംബ്ലിയിൽ 163 സീറ്റുകൾ മൂണിന്‍റെ ഡെമോക്രാറ്റിക് പാർട്ടി നേടി.
35 പാർട്ടികൾ മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും ഇടതുപക്ഷ ചായ്‌വുള്ള ഡെമോക്രാറ്റിക് പാർട്ടിയും യാഥാസ്ഥിതിക പ്രതിപക്ഷമായ യുണൈറ്റഡ് ഫ്യൂച്ചർ പാർട്ടിയും തമ്മിലായിരുന്നു പ്രധാന മത്സരം. യുണൈറ്റഡ് ഫ്യൂച്ചര്‍ സഖ്യകക്ഷികള്‍ 103 സീറ്റുകൾ നേടി. അവരുടെ പ്രമുഖ നേതാവ് തായ് യോങ്-ഹോ-യും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.
പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമുതല്‍ അത് കൈകാര്യം ചെയ്യുന്നതില്‍ മൂണ്‍ കാണിച്ച മിടുക്കും നേതൃപാഠവവുമാണ് പാര്‍ട്ടിക്ക് മികച്ച ജനപിന്തുണ ലഭിക്കാന്‍ പ്രധാന കാരണം. 1987 ൽ ദക്ഷിണ കൊറിയയില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ മൂണിന്‍റെ പാര്‍ട്ടിതന്നെയാണ് അധികാരം നിലനിര്‍ത്തുന്നത്. 16 വർഷത്തിനിടെ ആദ്യമായാണ് ഇടതുപക്ഷ ചായ്‌വുള്ള പാർട്ടികൾക്ക് ഇത്രയധികം സീറ്റുകള്‍ ലഭിയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.