ഇറാന്‍: മഹ്സ അമിനിയുടെ കൊലപാതത്തിന് പിന്നാലെ രാജ്യത്ത് പൊട്ടിപുറപ്പെട്ട ഹിജാബ് വിരുദ്ധ സമരത്തിനെതിരെ ആദ്യമായി പ്രതികരിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖോമേനി. മഹ്സ അമിനിയുടെ മരണത്തില്‍ ഹൃദയഭേദകമായ വേദനയുണ്ടെന്നും രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തിന് പിന്നില്‍ വിദേശശക്തികളാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഇസ്രയേലും അമേരിക്കയുമാണെന്നുമാണ് ഖോമേനിയുടെ ആരോപണം.
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. ഹിജാബ് വലിച്ചുകീറിയും മുടി മുറിച്ചും ആയിരക്കണക്കിന് സ്ത്രീകളാണ് ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നത്. ആയിരത്തോളം ആളുകളെ ജയിലിലടയ്ക്കുകയും 50- ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് ശേഷമാണ് ആയത്തുള്ള ഖോമേനി പ്രതികരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
'പോലീസ് കസ്റ്റഡിയിൽ വെച്ച് 22 കാരിയായ മഹ്‌സ അമിനി കൊല്ലപ്പെട്ടതില്‍ അഗാധമായ വേദനയുണ്ട്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. എന്നാല്‍ അധികാരികളുടെ ഉത്തരവുകള്‍ ലംഘിച്ച് പൊതുയിടങ്ങളില്‍ പ്രതിഷേധം നടത്തുന്നത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ്. വിദേശ ശക്തികളായ അമേരിക്കയും ഇസ്രയേലുമാണ് ഇതിനുപിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. കലാപം ആസൂത്രിതമായി നടക്കുന്നതാണ്' - ആയത്തുള്ള ഖോമേനി പറഞ്ഞു. മഹ്‌സ അമിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളില്‍ ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും നിലപാട് വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ മഹ്സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന അരാജകത്വ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇബ്രാഹിം റെയ്സി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ മനുഷ്യാവകാശ പ്രവര്‍ത്തകരെയടക്കം അറസ്റ്റ് ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍നിന്ന് തലസ്ഥാന നഗരമായ ടെഹ്‌റാനിലേക്ക് കുടുംബസമേതം എത്തിയ ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനിയെ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ചാണ് മത പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാനില്‍വെച്ച് ക്രൂര മര്‍ദ്ദനത്തിനിരയായ യുവതി മരണപ്പെടുകയായിരുന്നു. എന്നാല്‍, പുനര്‍വിദ്യാഭ്യാസ പഠനത്തിനായി തടങ്കലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം വന്നാണ് മഹ്‌സ മരണപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം. ഇറാനില്‍ ഏഴുവയസുമുതല്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കണമെന്നാണ് നിയമം.