വാഷിംഗ്‌ടണ്‍: സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പിരിച്ചുവിടേണ്ടവരുടെ പട്ടിക ആവശ്യപ്പെട്ട് ഇലോണ്‍ മസ്ക്. അധികം വൈകാതെ തന്നെ കൂടുതല്‍ ജീവനക്കാരെ ഇലോണ്‍ മസ്ക് ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ സി ഇ ഒ പരാഗ് അഗര്‍വാള്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെഡ് സെഗൽ, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടിരുന്നു. വ്യാജ അക്കൌണ്ടുകളുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരം നല്‍കാന്‍ പാരഗ് അടക്കമുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടാണ് ഇവര്‍ കൈമാറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലോണ്‍ മസ്കിന്‍റെ നടപടി.
ട്വിറ്ററില്‍ നിന്ന് എത്രജീവനക്കാരെ പുറത്താക്കുമെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ റിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ല. നിലവില്‍ ട്വിറ്ററിന് ഏകദേശം 75000 ജീവനക്കാരുണ്ട്. പിരിച്ചുവിടുന്നവര്‍ക്ക് നിയമപരമായ നഷ്ടപരിഹാരം നല്‍കും. ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വേതനതിന് ആനുപാതികമായിരിക്കും നഷ്ടപരിഹാര തുകയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ട്വിറ്ററിലെ വ്യാജപ്രൊഫൈലുകള്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച മസ്ക്, കമ്പനി ഏറ്റെടുക്കുമ്പോള്‍ പോളിസിയില്‍ മാറ്റം വരുത്തുമെന്നാണ് കണക്കുകൂട്ടല്‍. ചൈനീസ് വി ചാറ്റ് മാതൃകയിൽ ട്വിറ്ററിനെ ചാറ്റ് മുതൽ പണമിടപാട് വരെ ചെയ്യാൻ പറ്റുന്ന ഓൾ ഇൻ വൺ ആപ്പാക്കുമെന്ന് മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ ജീവനക്കാരെ വെട്ടിക്കുറയ്ക്കുക, പുതിയ കണ്ടന്റ് മോഡറേഷന്‍ സമിതി രൂപീകരിക്കുക, പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുക തുടങ്ങിയവ മസ്‌കിന്റെ പ്രാഥമിക അജണ്ടകളില്‍ ചിലതാണന്നാണ് റിപ്പോര്‍ട്ടുകള്‍.