വാഷിംഗ്ടണ്‍: യുക്രൈന്‍ ഇപ്പോഴും റഷ്യക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കി. ഒരിക്കലും റഷ്യക്കുമുന്നില്‍ അടിയറവ് പറയില്ലെന്നും എല്ലാ പ്രതിസന്ധികളെയും യുക്രൈന്‍ അതിജീവിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയില്‍ റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയതിനുശേഷമുളള സെലന്‍സ്‌കിയുടെ ആദ്യ വിദേശയാത്രയാണിത്.
'വിശ്വസിക്കാന്‍ പ്രയാസമാണ്. റഷ്യയൂടെ ക്രൂരമായ യുദ്ധം ആരംഭിച്ചിട്ട് മുന്നൂറുദിനങ്ങള്‍ കഴിഞ്ഞു. ഒരു രാഷ്ട്രമായി നിലനില്‍ക്കാനുളള യുക്രൈന്റെ അവകാശത്തിനുമേലാണ് പുടിന്‍ ആക്രമണം നടത്തിയത്. നിരപരാധികളായ യുക്രൈന്‍ ജനതയെ ക്രൂരമായാണ് അവര്‍ ആക്രമിക്കുന്നത്. എല്ലാ ആയുധങ്ങളുമുപയോഗിച്ചാണ് അവര്‍ ആക്രമണം നടത്തുന്നത്. പീരങ്കികളും സ്‌ഫോടനവസ്തുക്കളുമെല്ലാം അവരുടെ പക്കലുണ്ട്. യുക്രൈനുളളതിനേക്കാള്‍ മിസൈലുകളും വിമാനങ്ങളും അവരുടെ കൈവശമുണ്ട് എന്നത് ശരിയാണ്. യുക്രൈന്‍ ജനതയ്ക്ക് പക്ഷെ ഭയമില്ല. യുക്രൈന്‍ റഷ്യക്കുമുന്നില്‍ അടിയറവ് പറയില്ല'- സെലന്‍സ്‌കി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
യുക്രൈന്‍ ഒരിക്കലും ഒറ്റയ്ക്കാവില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സെലന്‍സ്‌കിക്ക് ഉറപ്പുനല്‍കി. അമേരിക്കന്‍ ജനത എപ്പോഴും യുക്രൈനിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈന് 1800 കോടി ഡോളറിന്റെ ധനസഹായവും ബൈഡന്‍ പ്രഖ്യാപിച്ചു. അതേസമയം, സെലന്‍സ്‌കിയുടെ യുഎസ് സന്ദര്‍ശനത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമര്‍ പുടിന്‍ വിമര്‍ശിച്ചു. സമാധാന ചര്‍ച്ചയ്ക്ക് യുക്രൈന് താല്‍പ്പര്യമില്ലെന്നാണ് പുതിയ നീക്കത്തിലൂടെ വ്യക്തമാവുന്നതെന്നും യുഎസില്‍നിന്ന് ആയുധങ്ങള്‍ വാങ്ങി യുദ്ധംചെയ്യാനാണ് യുക്രൈന്റെ പദ്ധതിയെന്നും പുടിന്‍ പറഞ്ഞു.