ഡല്‍ഹി: ചീറ്റകള്‍ക്ക് പിന്നാലെ ഹിപ്പൊപ്പൊട്ടാമസുകളെയും ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്. എഴുപതോളം ഹിപ്പൊപ്പൊട്ടാമസിനെ ഇന്ത്യയിലേക്കും മെക്സിക്കോയിലേക്കും കോളംബിയയില്‍ കയറ്റി അയക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വംശവര്‍ധനവ് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇത്രയധികം ഹിപ്പൊപ്പൊട്ടാമസുകളെ കയറ്റി അയ്ക്കാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ചീറ്റകളെത്തിയതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് ഹിപ്പൊപ്പൊട്ടാമസുകളും എത്തുന്നത്. ഗുജറാത്തിലേക്കാണ് ഹിപ്പൊപ്പൊട്ടാസിനെ കൊണ്ടുവരിക.
കൊളംബിയയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹിപ്പൊപ്പൊട്ടാമസുകളാണ്. നിലവില്‍ രാജ്യത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ് ഹിപ്പൊപ്പൊട്ടാമസുകള്‍. അന്ത്യോഖ്യ പ്രവിശ്യയില്‍ മാത്രം 130 ഹിപ്പൊപ്പൊട്ടാമസുകളുണ്ടെങ്കിലും അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ ഇവയുടെ എണ്ണം 400 കടക്കുമെന്നാണ് കൊളംബിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി അഞ്ച് വർഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ 20 ചീറ്റകളെയാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇവക്ക് വംശനാശം സംഭവിച്ചിട്ട് അര നൂറ്റാണ്ടിലേറെയായി. ലോകത്തില്‍ ആദ്യമായിട്ടാണ് ഒരു ഭൂഖണ്ഡത്തില്‍ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ചീറ്റയെ മാറ്റിയത്. ലോകത്തില്‍ ജീവിച്ചിരിക്കുന്ന 7000 ത്തോളം ചീറ്റകളില്‍ ഭൂരിപക്ഷവും ദക്ഷിണാഫ്രിക്കയിലെ നമീബിയ, ബോട്സ്വാന എന്നിവിടങ്ങളിൽ കാണപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന ചീറ്റകളെ ഇന്ത്യയില്‍ അവസാനമായി കണ്ടത് 1967 -68 കാലഘട്ടത്തിലാണ്.