ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൊവ്വാഴ്‌ച കോടതിയിൽ കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലൈംഗികാരോപണം മറച്ചുവയ്‌ക്കാൻ പോണ്‍ താരത്തിന് പണം നൽകിയെന്ന കേസിലാണ് ട്രംപ് കീഴടങ്ങുന്നത്. പോണ്‍താരം സ്റ്റോമി ഡാനിയല്‍സിന് 1.30 ലക്ഷം യു.എസ് ഡോളര്‍(ഏകദേശം 1.06 കോടി രൂപ) നല്‍കി എന്നാണ് കേസ്. ലോവര്‍ മാന്‍ഹട്ടനിലുള്ള സെന്റര്‍ സ്ട്രീറ്റിലെ ക്രിമിനല്‍ കോടതിയിലായിരിക്കും ട്രംപ് കീഴടങ്ങുക എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാന്‍ഹാട്ടന്‍ ജില്ലാ അറ്റോര്‍ണിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ള വിവിധ കുറ്റങ്ങൾ എന്തെന്ന് പഠിച്ചശേഷമായിരിക്കും ട്രംപിന്റെ അഭിഭാഷകരുടെ തുടർനീക്കം. അതേസമയം, ക്രിമിനല്‍ കുറ്റം നേരിടുന്ന ആദ്യത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് മാറി.
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കൃത്രിമമായി സൃഷ്‌ടിച്ച കേസാണിതെന്നാണ് ട്രംപ് നല്‍കുന്ന വിശദീകരണം. കുറ്റം ചുമത്തപ്പെട്ടതുകൊണ്ട് 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മത്സരിക്കാൻ തടസ്സമില്ലെങ്കിലും പാർട്ടിയിലെ എതിരാളികൾ ട്രംപിനെതിരെ കേസ് ആയുധമാക്കിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.