ഇറാനിലെ സ്ത്രീകള്‍ക്ക് ഇനി സ്‌റ്റേഡിയത്തിലിരുന്ന് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാം. സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കുമെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ മെഹ്ദി താജ് അറിയിച്ചു. ഇറാന്‍ ടോപ് ലെവല്‍ ഫുട്‌ബോള്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ (എസ്എൻഎസ്സി) സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചുവെന്നും അടുത്ത സീസണ്‍ മുതല്‍ അത് പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം, കായിക, യുവജന നയ മന്ത്രാലയം, ഫുട്ബോൾ ഫെഡറേഷൻ എന്നിവര്‍ ചേര്‍ന്ന് സ്‌റ്റേഡിയങ്ങളിലെ നിലവിലെ സാഹചര്യം വിലയിരുത്തി അവയെ സ്ത്രീ സൗഹൃദ സ്റ്റേഡിയമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പദ്ധതി എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കുന്നതിനായി വിവിധ വകുപ്പ് മേധാവികള്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതി രൂപീകരിച്ചു. 16 ടീമുകള്‍ പങ്കെടുക്കുന്ന ലീഗ് അടുത്ത മാസം ആരംഭിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇറാനില്‍ 1979 മുതല്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോളും മറ്റ് കായിക മത്സരങ്ങളും നേരിട്ട് കാണുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫുട്‌ബോള്‍ മത്സരം കാണാനായി സ്‌റ്റേഡിയത്തില്‍ പുരുഷന്റെ വേഷം ധരിച്ചെത്തിയ സഹര്‍ ഖോദയാരി എന്ന പെണ്‍കുട്ടിയെ പോലീസ് പിടികൂടി ജയിലിലടച്ചിരുന്നു. അതില്‍ മനംനൊന്ത് ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അതേതുടര്‍ന്ന് ഇറാനില്‍ വ്യാപക പ്രക്ഷോഭം അരങ്ങേറി. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോള്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.