മൂന്നു ദിവസമായി തുടരുന്ന മഴയിൽ പാകിസ്ഥാനിൽ പ്രളയം. 90 പേർ മരിക്കുകയും ആയിരത്തോളം വീടുകൾക്ക് നശിക്കുകയും ചെയ്തെന്ന് ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. തെക്കൻ സിന്ധ് പ്രവിശ്യയിൽ 31 പേരും ഖൈബർ പഖ്തുൻഖ്വയിൽ 23 പേരുമാണ് മരിച്ചത്. ഇതുകൂടാതെ, തെക്ക്-പടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ 15ഉം പഞ്ചാബ് പ്രവിശ്യയിൽ എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ ഭരണത്തിലുള്ള കശ്മീരിലെ മൂന്ന് പേർ ഉൾപ്പെടെ രാജ്യത്തിന്റെ വടക്ക് ഭാഗത്ത് 13 പേർ കൂടി മരിച്ചതായും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
ചൊവ്വാഴ്ച കറാച്ചിയിൽ തെരുവുകളിലും വീടുകളിലും മലിനജലം നിറഞ്ഞു. കനത്ത മഴയെത്തുടർന്ന് നഗരത്തിന്റെ കാലഹരണപ്പെട്ട ഡ്രെയിനേജ്, മാലിന്യ സംവിധാനങ്ങൾ തകർന്നതാണ് ഇതിന് കാരണമായത്. കറാച്ചിയിൽ ഈ ആഴ്ച മഴ തുടര്‍ന്നേക്കുമെന്നാണ് പ്രവചനം. സിന്ധ് പ്രവിശ്യയിലെ ഡാഡു ജില്ലയിൽ നിന്ന് 300 പേരെ ബോട്ടുകൾ ഉപയോഗിച്ച സൈനികർ ഒഴിപ്പിച്ചതായും, 1,245 പേരെ കറാച്ചിയിലെ മഴക്കെടുതിയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായും ദുരന്ത ഏജൻസി അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ അധികൃതർ ശ്രമിക്കുന്നതിനിടെ സമയത്തെ മഴ പാകിസ്ഥാനെ ഒന്നാകെ ദുരിതത്തിലാക്കിയിരിക്കുകയാണ്.