കൊവിഡ് ബാധിച്ചത് ദൈവാനുഗ്രഹമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്ക് കൊവിഡ് വന്നതോടെ മരുന്നുകൾ തന്നിൽ പരീക്ഷിച്ചുവെന്നും, ഇനി അത് സാധാരണക്കാരിലേക്ക് സൗജന്യമായി എത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
ആശുപത്രി വിട്ടതിനു ശേഷമുള്ള ആദ്യ വീഡിയോയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. തനിക്ക് എന്ത് ചികിത്സയാണോ ലഭിച്ചത്, അത് നിങ്ങൾക്കും ലഭിക്കണമെന്നും അതിനാൽ താൻ അത് സൗജന്യമാക്കുന്നുവെന്നും ട്രംപ് വിഡിയോയിൽ പറഞ്ഞു. ഇതിനിടെ പ്രസിഡന്‍റ് ആശുപത്രി വിട്ടെങ്കിലും പൂർണമായി കൊവിഡ് മുക്തനാണോ എന്നതു സംബന്ധിച്ച് വാഗ്വാദങ്ങള്‍ കനക്കുകയാണ്.
വൈറ്റ്ഹൗസിൽ തിരിച്ചെത്തിയതിനുശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ആരോഗ്യ പ്രവർത്തകരുടെ അനുമതിയില്ലാതെ പുറത്തിറങ്ങിയ ട്രംപ് കൊവിഡിനെ ഭയക്കരുതെന്നും കൊവിഡ് നമ്മെ കീഴ്പ്പെടുത്താൻ അനുവദിക്കരുതെന്നും ട്വീറ്റ് ചെയ്തിരുന്നു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടുള്ള ട്രംപിന്റെ സമീപനം വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. അദ്ദേഹം മാസ്ക്കിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും സ്വയം മാസ്ക് ധരിക്കാതെ പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.